തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.

ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്​പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്

കടപ്പാട് : മാത്രുഭൂമി ദിനപത്രം 
Next
Newer Post
Previous
This is the last post.

0 comments:

Post a Comment

 
Top